ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്കു യാത്ര തിരിക്കും. 11 ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ സന്ദർശിക്കുന്ന നാലാമത്തെ രാജ്യമാണിത്.
ഇന്ന് ഉച്ചയ്ക്ക് മുൻ തലസ്ഥാനനഗരമായ മലാബൊയിൽ എത്തിച്ചേരുന്ന മാർപാപ്പയെ പ്രസിഡന്റ് തിയോഡൊറോ ഒബിയാംഗ് ഗുമാ എംബാസൊഗോയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റുമായും സർക്കാരിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് മലാബൊയിലെ ജീൻ പിയെറെ ഒലി മാനസികാരോഗ്യ ആശുപത്രി സന്ദർശിക്കുന്ന മാർപാപ്പ രോഗികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.
23 വരെ നീളുന്ന സന്ദർശനത്തിൽ മൊൻഗൊമൊയിലെ അമലോത്ഭവമാതാ ബസിലിക്കയിൽ വിശുദ്ധ കുർബാന, തുറമുഖനഗരമായ ബാറ്റയിൽ വിശുദ്ധ കുർബാന, സ്മാരകകേന്ദ്രം സന്ദർശനം, ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച, നാഷണൽ യൂണിവേഴ്സിറ്റി സന്ദർശനം, ബാറ്റ സ്റ്റേഡിയത്തിൽ യുവാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയുൾപ്പെടുന്നു. വ്യാഴാഴ്ച മാലാബൊ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.
അങ്കോളൻ സന്ദർശനത്തിന്റെ മൂന്നാംദിനമായ ഇന്നലെ സൗറിമോയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇവിടെയെത്തിയ മാർപാപ്പ ആദ്യം സന്ദർശിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള വയോജനകേന്ദ്രമാണ്. പാട്ടു പാടിയും നൃത്തം ചെയ്തും അന്തേവാസികൾ മാർപാപ്പയെ വരവേറ്റു. മടങ്ങുന്നതിനിടെ സൗറിമോ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയും സന്ദർശിച്ചു.
തുടർന്നായിരുന്നു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. കുർബാനയിൽ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.
മാർപാപ്പയുടെ സന്ദർശനം ആഫ്രിക്കൻ വിശ്വാസികൾക്കിടയിൽ വലിയ ഉത്തേജനം പകർന്നിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.